കൊച്ചി – ഗുരുവായൂർ – കോഴിക്കോട് യാത്രാ സമയം കുറയും

Written by Taniniram Desk

Published on:

കൊച്ചി: ദേശീയപാത 66 വികസന പദ്ധതി അടുത്തവർഷം ആദ്യം പൂർത്തിയാകുന്നതോടെ കൊച്ചി – കോഴിക്കോട് യാത്രയ്ക്ക് മൂന്നുമണിക്കൂറും, കൊച്ചി – ഗുരുവായൂർ യാത്രയ്ക്ക് ഒരു മണിക്കൂറും മതിയാകും. 45 മീറ്ററിൽ നിർമിക്കുന്ന ആറുവരിപ്പാതയിൽ 100 കിലോമീറ്ററിലധികമാകും വേഗപരിധി. പാതയുടെ ഭൂരിഭാഗം പ്രദേശത്തും ക്ലോസ്ഡ് ട്രാഫിക് രീതിയാകും ഉണ്ടാവുക. 2025 ഏപ്രിലിൽ നിർമാണം പൂർത്തിയാകുന്ന രീതിയിലാണ് നിലവിൽ നിർമാണം. നിലവിൽ 28 ശതമാനം പ്രവർത്തികളാണ് പൂർത്തീകരിച്ചിരിക്കുന്നത്.

ആറുവരിപ്പാതയിൽ പാലങ്ങൾ, ഫ്ലൈ ഓവറുകൾ, സർവീസ് റോഡുകൾ എന്നിവയുടെ നിർമാണമാണ് ആദ്യം ആരംഭിച്ചത്. ചിലയിടങ്ങിൽ പ്രധാന റോഡിന്‍റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദേശീയപാത 66 കടന്നുപോകുന്ന ജില്ലകളിലെല്ലാം നിർമാണ പ്രവർത്തനം നടക്കുകയാണ്.

പല ജില്ലകളിലും റോഡ് നിർമാണം പൂർത്തിയായ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. പലപല റീച്ചുകളിലായാണ് ഓരോ ജില്ലയിലും ദേശീയപാത നിർമാണം നടക്കുന്നത്. തൃശൂർ ജില്ലയുടെ തീരദേശ മേഖലയിൽ രണ്ടു റീച്ചുകളിലായാണ് നിർമാണം. 2025ൽ പൂർണമായ ഗതാഗതയോഗ്യമാകുന്ന രീതിയിലാണ് നിർമാണം.

കാപ്പിരിക്കാട് മുതൽ ടാറിങ് പൂർത്തിയായ മൂന്നുവരിപ്പാതയിലൂടെ വാഹനഗതാഗതം തുടങ്ങി. ഇടതുഭാഗത്തെ മൂന്നുവരിപ്പാതയിലാണ് നിർമാണം പൂർത്തിയായത്. അതേസമയം തൃശൂർ ലോക്സഭാ പരിധിയിൽ ഉൾപ്പെടുന്ന വിവിധ അടിപ്പാതകളുടെ നിർമാണോദ്ഘാടനത്തിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കേരളത്തിലെത്തുന്നുണ്ട്. 209.17 കോടി രൂപ ചെലവിട്ടാണ് മണ്ഡലത്തിൽ അടിപ്പാതകൾ നിർമിക്കുന്നത്.

Related News

Related News

Leave a Comment