കനത്ത സുരക്ഷയിൽ കേരള സർവകലാശാല സെനെറ്റ് യോഗം

Written by Taniniram1

Published on:

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം പുരോഗമിക്കുന്നു. ഗവർണറും 11 സെനറ്റ് അംഗങ്ങളും നേരത്തെ ഹാളിലെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും യോഗത്തിനെത്തി. വിസി നിയമന സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്നതിനാണ് യോഗം ചേരുന്നത്. ഗവർണറുടെ നോമിനികളെ എസ്എഫ്ഐ(SFI)തടയുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കടുത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. സെനറ്റ് ഹാളിന് പരിസരത്തായി പൊലീസിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർ എത്തും മുൻപ് തന്നെ ഗവർണറെയും 11 സെനറ്റ് അംഗങ്ങളെയും സെനറ്റ് ഹാളിലെത്തിച്ചിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് നന്ദൻ ഉൾപ്പെടെയുള്ളവർ ക്യാമ്പസിനുള്ളിൽ ഉണ്ട്. ചാൻസിലറുടെ നിർദേശപ്രകാരമാണ് യോഗം വിളിച്ചത്. കാലിക്കറ്റ് സർവകലാശാലയിലേതുപോലെ ഇവിടെയും പ്രതിഷേധം ഉണ്ടാകാൻ ഇടയുണ്ട്. ഇതിനാൽ പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസിലറും അംഗങ്ങളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേരള സർവകലാശാലയിൽ താൽക്കാലിക വിസിക്ക് പകരം സ്ഥിരം വിസി വരണമെങ്കിൽ ആദ്യം സെർച്ച് കമ്മിറ്റി രൂപീകരിക്കണം. അതിലേക്കുള്ള സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ ആവർത്തിച്ച നിർദേശത്തെ തുടർന്നാണ്
കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേർന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും ഉയർന്നിരുന്നു. സർവകലാശാല ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ലയെന്നാണ് ഇടത് അംഗങ്ങളുടെ വാദം.

Related News

Related News

Leave a Comment