കാർഷിക സർവ്വകലാശാല എൻജിനീയറിങ് വിഭാഗത്തിൽ വിരമിച്ചവരെ വീണ്ടും നിയമിക്കുന്നു

Written by Taniniram1

Published on:

തൃശൂർ: കേരള കാർഷിക സർവകലാശാല എൻജിനീയറിങ് വിഭാഗത്തിൽ സർവീസിൽ നിന്ന് വിരമിച്ചവർക്ക് നിയമനം നൽകാൻ തീരുമാനം. വെള്ളിയാഴ്ച ഓൺലൈൻ ആയി ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അജണ്ടയെ യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചു. ഇതോടെ വോട്ടെടുപ്പില്ലാതെ വൈഫ് ചാൻസിലർ പാസാക്കി. എതിർത്ത ഇടതുപക്ഷ അംഗങ്ങളെ അധ്യക്ഷൻ മ്യൂട്ട് ചെയ്തു നിശബ്ദരാക്കി.
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒന്നോ രണ്ടോ തവണ ഓൺലൈൻ ആയി യോഗം ചേർന്നത് ഒഴികെ പിന്നീടെല്ലാം ഓഫ്‌ലൈൻ ആയാണ് ചേർന്നിരുന്നത്. എന്നാൽ, വെള്ളിയാഴ്ച പ്രത്യേക സാഹചര്യം ഒന്നും ഇല്ലാതെ ഓൺലൈനായി യോഗം ചേരുകയായിരുന്നു. അജണ്ടയോട് എതിർപ്പുള്ള വരെ നിശബ്ദരാക്കാനാണ് ഓൺലൈൻ യോഗം ചേർന്നതെന്ന് അംഗങ്ങളായ ഡോക്ടർ പി കെ സുരേഷ് കുമാർ, എൻ കൃഷ്ണദാസ്, നിതീഷ്,എസ് സമ്പത്ത്, ടിവി സന്തോഷ് കുമാർ എന്നിവർ കുറ്റപ്പെടുത്തി. ഉയർന്ന യോഗ്യതയും ജോലി പരിചയമുള്ള യുവാക്കളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയോഗിക്കണം എന്നിരിക്കെ അവരെ ഇരുട്ടത്ത് നിർത്തുന്നതാണ് വിരമിച്ചവരുടെ പുനർ നിയമനം.
വിരമിച്ച വരെ വീണ്ടും നിയമിക്കുന്നതിന് എതിരായ 129- ജനറൽ കൗൺസിൽ യോഗ തീരുമാനവും യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്ന ഇടത് സർക്കാരിന്റെ.പ്രഖ്യാപിത നയവും ലംഘിച്ചെന്നും അവർ കുറ്റപ്പെടുത്തി.

Leave a Comment