എസ്.എൻ. സർവകലാശാലാ സിൻഡിക്കേറ്റിൽ എക്‌സാലോജിക്കുമായി ബന്ധമുള്ള സ്ഥാപനത്തിന്റെ ഡയറക്ടറും

Written by Taniniram1

Updated on:

തിരുവനന്തപുരം: എസ്.എൻ. സർവകലാശാലാ സിൻഡിക്കേറ്റിൽ എക്‌സാലോജിക്കുമായി ബന്ധമുള്ള സ്ഥാപനത്തിന്റെ ഡയറക്ടറും. വിദേശവിദ്യാഭ്യാസത്തിന് കേരളത്തിൽനിന്നുള്ളവരെ അയക്കുന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. റെനി സെബാസ്റ്റ്യനെയാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റംഗമാക്കിയത്. ഇതോടെ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധം ആരോപിക്കപ്പെട്ട ഡയറക്ടറെ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റംഗമായി നിയമിച്ച സർക്കാർ തീരുമാനം വീണ്ടും വിവാദത്തിലായി . ഇടതുസഹയാത്രികൻ ഡോ. പ്രേംകുമാർ രാജിവെച്ച ഒഴിവിൽ ഇവരെ നിയമിക്കാനാണ് സർക്കാർ തീരുമാനം. കൺസൾട്ടൻസി പ്രതിനിധിയായല്ല, വിദ്യാഭ്യാസ വിചക്ഷണയായതിനാലാണ് റെനിയെ നിയമിച്ചതെന്ന് വിശദീകരിച്ച മന്ത്രി ആർ. ബിന്ദു, എക്സാലോജിക്കുമായി അവർക്കു ബന്ധമുള്ളതിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. നിയമനത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. കേരളത്തിൽ പഠിക്കാൻ സർക്കാർതന്നെ വിദ്യാർഥികളെ പ്രേരിപ്പിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിനായുള്ള വിദേശകുടിയേറ്റത്തിന് നേതൃത്വം നൽകുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറുടെ സിൻഡിക്കേറ്റ് പ്രവേശനം. ശ്രീനാരായണ സർവകലാശാലയിൽ രജിസ്റ്റർചെയ്യുന്ന വിദ്യാർഥികളെ വിദേശത്തേക്കു കൊണ്ടുപോവാൻ അവർക്കു പറ്റില്ലല്ലോ എന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി. കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ് റെനി. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീക്കൊപ്പം റെനിയെയും സിൻഡിക്കേറ്റംഗമാക്കി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശമുണ്ടാക്കുന്ന റെനിയുടെ നാമനിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

Leave a Comment