മറയൂരിലെ ചന്ദനമോഷണത്തിൽ പ്രതിക്ക് മൂന്നുവർഷം തടവ്

Written by Taniniram1

Published on:

മറയൂർ : മറയൂരിലെ ചന്ദനമോഷണത്തിൽ പ്രതിക്ക് മൂന്നു വർഷം തടവ് വിധിച്ചു . ആദ്യമായാണ് മറയൂരിലെ ചന്ദന മോഷണക്കേസിൽ ഇത്രയും കാലയളവിലേക്ക് തടവുശിക്ഷ ലഭിക്കുന്നത്. കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി രാജേന്ദ്രൻ എന്ന രാജയെ (33) ആണ് ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അരുൺ മൈക്കിൾ ശിക്ഷ വിധിച്ചത്. രണ്ടാംപ്രതി കാളിയപ്പൻ എന്ന സുരേഷിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. വനത്തിനുള്ളിൽ അതിക്രമിച്ചുകയറിയതിന് ഒരു വർഷത്തെ തടവും 1000 രൂപ പിഴയും ചന്ദനമരം മുറിച്ചതിന് മൂന്നുവർഷത്തെ തടവും 10,000 രൂപയുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. അസി.പബ്ളിക് പ്രോസിക്യൂട്ടർ എസ്.ബിജുകുമാർ ഹാജരായി. 2013 നവംബർ 26-നാണ് കേസിനാസ്പദമായ കൃത്യം നടന്നത്. മറയൂർ റേഞ്ചിന്റെ കീഴിൽ നാച്ചിവയൽ ചന്ദന റിസർവിൽ കുപ്പനോട ഭാഗത്തുനിന്ന്‌ ചന്ദനക്കുറ്റി പിഴുതുകടത്തിയതാണ് കേസ്. ചന്ദനക്കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടിയിരുന്നു. നാച്ചിവയൽ ഡെപ്യൂട്ടി റെയ്ഞ്ചർ മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയതും കേസ് ചാർജുചെയ്തതും. 2021 ഏപ്രിലിൽ ആരംഭിച്ച വാദം 2023 ഡിസംബർ 18-നാണ് പൂർത്തിയായത്.

Leave a Comment