ഇത്തവണ രാഹുലിനെതിരെ ശക്തമായ മത്സരം നടത്തും: കെ സുരേന്ദ്രൻ

Written by Taniniram1

Published on:

കോഴിക്കോട്: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ഇക്കുറി ബിജെപി തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച ബിഡിജെഎസിൽ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. രാഹുലിനെതിരെ ശക്തമായ മത്സരം നടത്താനാണ് തീരുമാനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ജയിച്ച ലോക്സഭാ മണ്ഡലമാണ് വയനാട്.

2014നെ അപേക്ഷിച്ച് വയനാട്ടിൽ രണ്ടായിരത്തോളം വോട്ടുകൾ എൻഡിഎയ്ക്ക് കുറയുകയും ചെയ്തു. ഇക്കുറി ഈ നാണക്കേട് മാറ്റാനാണ് ബിജെപി ശ്രമം. ഇതിനായാണ് ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് രാഹുലിനെതിരെ നേർക്കുനേർ പോരാടാനുളള ബിജെപി തീരുമാനം.

അതേസമയം, വയനാട്ടിൽ രാഹുലിനെതിരെ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ ആലോചനകൾ തുടങ്ങിയിട്ടേ ഉളളൂ. പികെ കൃഷ്ണദാസ് അടക്കമുളള നേതാക്കളുടെ പേര് പരിഗണനയിലുണ്ട്. വയനാടിന് പകരമായി കോട്ടയം സീറ്റാണ് ബിഡിജെഎസ് ചോദിക്കുന്നത്. ഇക്കാര്യത്തിലും ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ.

കഴിഞ്ഞ പ്രാവശ്യം ഇടുക്കി, വയനാട്, തൃശൂർ, മാവേലിക്കര എന്നീ നാലു സീറ്റുകളായിരുന്നു ബിഡിജെഎസിന് ആദ്യം നൽകിയത്. എന്നാൽ തൃശൂരിൽ മൽസരിക്കാനിരുന്ന തുഷാർ വയനാട്ടിൽ രാഹുലിനെതിരെ രംഗത്തിറങ്ങിയതോടെ തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയാവുകയായിരുന്നു.

Related News

Related News

Leave a Comment