സംസ്ഥാനത്ത് കെ അരിക്ക് വൻ സ്വീകാര്യത

Written by Taniniram1

Published on:

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ശബരി കെ റൈസിന് വൻ സ്വീകാര്യത. ആദ്യഘട്ടത്തിൽ 2000 ടൺ അരിയായിരുന്നു സംഭരിച്ചത്. ഇതിന്റെ വിൽപ്പന രണ്ടുദിവസത്തിനകം പൂർത്തിയാകും. പുതുതായി വിതരണം ചെയ്യാനുള്ള 8000 ടൺ അരി സംഭരിക്കാനുള്ള ടെൻഡറാണ് പൊതുവിതരണ വകുപ്പ് ക്ഷണിച്ചത്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സപ്ലൈകോ വഴി 7,77,760 കുടുംബങ്ങൾ കെ റൈസ് വാങ്ങി. മാർച്ച് 13 ബുധനാഴ്ചയായിരുന്നു കെ റൈസ് വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. കുറുവ, മട്ട അരിക്ക് 30 രൂപയും ജയ അരിക്ക് 29 രൂപയുമാണ് ശബരി റൈസ് വില.

റേഷൻ കാർഡ് ഒന്നിന് അഞ്ച് കിലോഗ്രാം അരിയാണ് നൽകുന്നത്. കിലോയ്ക്ക് 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 11.11 രൂപ കുറച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നത്. മട്ട അരി കേരളത്തിൽനിന്നാണ് സംഭരിക്കുക. വൻകിട കമ്പനികളുമായി വിപണിയിൽ മത്സരിക്കുന്ന സപ്ലൈകോയുടെ ബ്രാൻഡ് ഉയർത്താനായി സപ്ലൈകോ കെ റൈസ് എന്നെഴുതിയ തുണി സഞ്ചിയിലാണ് അരി വിതരണം ചെയ്യുന്നത്. നിലവിൽ പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരിയും തിരുവനന്തപുരം മേഖലയിൽ ജയ അരിയും കോട്ടയം, എറണാകുളം മേഖലകളിൽ മട്ട അരിയുമാണ് കെ റൈസ് ബ്രാൻഡിലൂടെ വിതരണം ചെയ്യുന്നത്.

Related News

Related News

Leave a Comment