ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഗജ മുത്തശ്ശി താര ചരിഞ്ഞു.ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അന്ത്യം . തൊണ്ണൂറിന് മുകളിൽ പ്രായം ഉണ്ടെന്നാണ് കരുതുന്നത് . സർക്കസ് കലാകാരിയായിരുന്ന താരയെ കമല സർക്കസ് ഉടമ കെ ദാമോദരൻ 1957 മെയ് ഒൻപതിനാണ് ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. ഗജ രാജൻ കേശവന്റെ ഒപ്പമാണ് പുന്നത്തൂർ ആരംഭിച്ച ആനത്താവളത്തിലേക്ക് താരയും എത്തിയത് .
പ്രായാധിക്യത്താൽ കഴിഞ്ഞ രണ്ടു വർഷമായി കെട്ട് തറയിൽ തന്നെയായിരുന്നു മുത്തശ്ശിയുടെ വാസം കിടക്കാൻ ആന ധൈര്യ പെട്ടിരുന്നില്ല അതിനാൽ ചാരി നിൽക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നതായി ആന കോട്ടയിലെ ഡി എ മായാദേവി പറഞ്ഞു . അവസാന കാലത്ത് ഒന്നാം ചട്ടക്കാരനായ സുധീർ, ഉദീഷ്, കെ കെ രാജൻ എന്നിവരാണ് ഗജ മുത്തശ്ശിയെ പരിചരിച്ചിരുന്നത് .
അഞ്ച് പതീറ്റാണ്ടിലധികം ശ്രീഗുരുവായൂരപ്പ സന്നിധിയിൽ സേവനമനുഷ്ഠിച്ച ,ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളിൽ ശാന്തമായും ഭക്തിയോടെയും തൻ്റെ കടമ നിർവ്വഹിച്ച ആനയായിരുന്നു. ശ്രീഗുരുവായൂരപ്പ സന്നിധിയിലെ സ്തുത്യർഹ സേവനത്തിന് കഴിഞ്ഞ ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നൽകി താരയെ ആദരിച്ചിരുന്നു.