കൊച്ചി: എറണാകുളം മാമലകണ്ടത്ത് കിണറ്റിൽവീണ കാട്ടാനയെയും കുഞ്ഞിനെയും കരകയറ്റി. ഇന്നലെ രാത്രിയാണ് ആനയും കുഞ്ഞും ജനവാസമേഖലയിലെ കിണറ്റിൽ വീണത്. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരനും വനംവകുപ്പ് ജീവനക്കാരനും പരിക്ക് പറ്റി.
വലിയ ആഴമുള്ള കിണറ്റിൽ ആയിരുന്നു ആനകൾ വീണത്. ജെസിബി എത്തിച്ച് മണ്ണ് നീക്കിയാണ് ഇവരെ പുറത്തെത്തിച്ചത്. പുലർച്ചെയോടെയാണ് ആനകൾ വീണ കാര്യം നാട്ടുകാർ അറിയുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പുറത്തെത്തിച്ച കാട്ടാനയും കുഞ്ഞും തിരികെ കാട്ടിലേയ്ക്ക് പോയി.ആഴ്‌ചകൾക്ക് മുൻപ് കണ്ണൂരിൽ കിണറ്റിൽ പുലി വീണിരുന്നു.
കണ്ണൂർ പെരിങ്ങത്തൂരിൽ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വെള്ളം കൂടുതലുള്ള കിണറ്റിൽ പുള്ളിപ്പുലി മുങ്ങിച്ചാകാതിരിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്‌ഥർ മരത്തടി ഇട്ടുകൊടുത്താണ് പുലിയുടെ ജീവൻ രക്ഷിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ മയക്കിയതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിൽ നിന്നും പുറത്തെടുത്തത്.