പാലക്കാട്: സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസുകാർ ഏറ്റുമുട്ടി. തമ്മിലടിച്ച പോലീസ് ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. അക്രമത്തിൽ കൈകൾക്കു മുറിവേറ്റ ഇരുവരും ചികിത്സയിലാണ്. സേനയെ നാണംകെടുത്തിയ ഈ സംഭവം നടന്നത് ജില്ലാ പോലീസ് ഓഫീസിനോട് ചേർന്ന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റെക്കോർഡ് മുറിയിലായിരുന്നു. വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിലടിക്കിടെ ചില്ലലമാര പൊട്ടിയാണ് ഇരുവർക്കും മുറിവേറ്റത്. സീനിയർ സിപിഒ ഡി.ധനേഷ് ,സിപിഒ ബി.ദിനേശ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് സസ്‌പെൻഡ് ചെയ്തത്.
ഞായറാഴ്ച്ചയായതിനാൽ ഓഫീസിൽ നാലു പേർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഘട്ടനം നടക്കുമ്പോൾ മറ്റു രണ്ടു പേർ സംഭവം അറിഞ്ഞിരുന്നില്ല. പുറത്തെത്തിയ സീനിയർ സിപിഒ ധനേഷ്, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് സിപിഒ ദിനേശ് തന്നെ മർദിച്ചെന്നു പറഞ്ഞു. തുടർന്ന് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരുടെയും കൈകൾക്ക് ഗുരുതരമായ പരിക്കുണ്ട്. സ്ഥലത്തെത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ.എസ് പി കെ.എം.പ്രവീൺകുമാർ പ്രാഥമിക റിപ്പോർട്ട് നൽകി. സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ പാലക്കാടു എ എസ് പി എ. ഷാഹുൽ ഹമീദിനെ ചുമതലപ്പെടുത്തി.