വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം. ‘മാനം കാക്കുന്ന ആങ്ങള’മാരുടെ കാലമൊക്കെ കഴിഞ്ഞുവെന്നും ് ഒരു പുരോഗമനസംഘടന ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ടെന്നും പറയുന്നു. ആള്‍ക്കൂട്ട വിചാരണയില്‍ എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറിയടക്കം ഉണ്ട് എന്നുള്ളത് നിസ്സാരവത്കരിക്കേണ്ടുന്ന കാര്യമല്ല.ഇത്തരം കൂട്ടങ്ങള്‍ സംഘടനയ്ക്കേല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ലെന്നും പോസ്റ്റില്‍ പറയുന്നു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
മാനം കാക്കുന്ന ആങ്ങള’മാരുടെ കാലമൊക്കെ കഴിഞ്ഞു എന്ന് ഒരു പുരോഗമനസംഘടന ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഒരു പരിഷ്കൃതസമൂഹത്തിൽ അത്തരം കാര്യങ്ങൾ നിയമപരമായി കൈകാര്യം ചെയ്യുന്നതാണ് ഉചിതം. തല്ലിപ്പതം വരുത്തുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യുന്ന രീതി ഒരു പുരോഗമനപക്ഷത്തിന് അഭികാമ്യമല്ല. ആൾക്കൂട്ടത്തിൻ്റെ സ്വഭാവം ഇതൊക്കെത്തന്നെയാണ്. പക്ഷേ ആ ആൾക്കൂട്ടത്തിൽ എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറിയടക്കം ഉണ്ട് എന്നുള്ളത് നിസ്സാരവത്കരിക്കേണ്ടുന്ന കാര്യമല്ല.
ഓരോ ക്യാമ്പസിലും സമഗ്രാധിപത്യമുള്ള ഭൂരിപക്ഷ സംഘടനയിലേക്ക് കുട്ടികൾ ആകർഷിക്കപ്പെടുന്നത് സ്വാഭാവികമാണ്. അതിലുൾപ്പെടുന്ന എല്ലാവരും കൃത്യമായ രാഷ്ട്രീയബോധ്യത്താൽ നയിക്കപ്പെടുന്നവരാകണമെന്നില്ല. പക്ഷേ മിനിമം രാഷ്ട്രീയബോധ്യമെങ്കിലുമുള്ള വ്യക്തികളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ സംഘടന ശ്രദ്ധിക്കണം.സംഘബലത്തിൻ്റെ ഉന്മാദലഹരിയാൽ നയിക്കപ്പെടുന്ന ഇത്തരം കൂട്ടങ്ങൾ സംഘടനയ്‌ക്കേൽപ്പിക്കുന്ന പരിക്ക് ചെറുതല്ല.