തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 തിങ്കളാഴ്ച വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നട തുറക്കുന്നതാണ്.
ശ്രീരാമൻ്റെ ഇരുപത്തൊന്നാമത്തെ തലമുറയിലെ ശിഘ്ര രാജാവ് കുടിൽകെട്ടി ധ്യാനിച്ച സ്ഥലമാണ് പഴയ പടകാളിയമ്മൻ കോവിലായിരുന്ന ഇപ്പോഴത്തെ പൗർണ്ണമിക്കാവ്. മഹാഭാരതത്തിലെ കർണ്ണൻ നടത്തിയ ദ്വിഗ്ജയത്തിൽ പരാജയപ്പെട്ടപ്പോഴാണ് ശിഘ്രരാജാവ് അയോദ്ധ്യയിൽ നിന്ന് ലങ്കയിലേക്ക് ശ്രീരാമൻ പോയ വഴിയേ യാത്ര ചെയ്യാൻ തീരുമാനിച്ചത്. വിഴിഞ്ഞത്തെത്തിയ ശിഘ്രൻ ഇവിടെയിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. പിന്നീട് ദ്വാരക കടലെടുത്തപ്പോൾ പാലായനം ചെയ്ത യാദവരിൽ ഒരു വിഭാഗം അഭയം തേടിയതും വിഴിഞ്ഞത്തിരുന്ന ശിഘ്രരാജാവിൻ്റെ അടുത്താണ്.
ശ്രീരാമൻ്റെ കാലം മുതലേ മുഞ്ചിറ മഠത്തിനടുത്തുള്ള പാർത്ഥിവപുരം ശാലയിൽ വൈമാനിക സാങ്കേതികവിദ്യ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നവെന്നാണ് രേഖകൾ പറയുന്നത്. ജഡായുവിൻ്റെ ആക്രമണത്തിൽ തകരാർ സംഭവിച്ച പുഷ്പക വിമാനം പാർത്ഥിവപുരം ശാലയിലാണ് കേടുപാടുകൾ തീർത്തതെന്നും പറയുന്നു. രാമായണവും മഹാഭാരതവും കണ്ടുമുട്ടുന്ന പൗർണ്ണമിക്കാവിൽ ജനുവരി 22ന് നട തുറക്കുകയും പ്രത്യേക പൂജകളും കലാപരിപാടികളും ഉണ്ടാകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഉച്ച മുതൽ വൈകുന്നേരം വരെ മാത്രമേ നട തുറന്നിരിക്കൂ.