അനറ്റിന്റെ മരണം: പ്രതിഷേധവുമായി കുടുംബം രംഗത്ത്

Written by Taniniram Desk

Published on:

ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബവും ജനപ്രതിനിധികളും രംഗത്തെത്തി. അപ്പന്റിക്സിന് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളേജിലെത്തിയിട്ടും രോഗനിർണയത്തിലെ പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.

അനറ്റ് എന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല കുടുംബത്തിന്. കഴിഞ്ഞ 20 നാണ് വയറുവേദനയെത്തുടർന്ന് അനറ്റിനെ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ കാണിക്കുന്നത്. അവിടെ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി. മരുന്നു നൽകി മടക്കിയെങ്കിലും വയറുവേദന കലശലായതിനാൽ രണ്ടു ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി. അപ്പന്റ്റിക്സ് ആണെന്നായിരുന്നു ആശുപത്രിയിൽ നിന്നും കണ്ടെത്തിയത്. മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ കുട്ടിയെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചു. സ്കാനിങ്ങും മറ്റു പരിശോധനകളും നടത്തിയെങ്കിലും മറ്റു കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തങ്ങളെ മടക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലെത്തിയ കുട്ടി കഴിഞ്ഞ 26ന് ഛർദ്ദിച്ച് അവശയായി . തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗനിർണയത്തിലെ അപാകതയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം ഫലം ലഭിച്ചതിനുശേഷം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് അനറ്റിന്റെ കുടുംബം അറിയിച്ചു.

Related News

Related News

Leave a Comment