അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധിച്ച രണ്ട് മലയാളികളുടെ ശിക്ഷ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തലശേരി നെട്ടുരിലെ തെക്കെപറമ്പത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷ്, പെരുംതട്ടവളപ്പിൽ മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത് .
തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്. മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഇരുവർക്കും സാധ്യമായ എല്ലാ സഹായങ്ങളും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നൽകിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇവരുടെ വധശിക്ഷ നടപ്പാക്കിയെന്ന് യുഎഇ അധികൃതർ ഫെബ്രുവരി 28-ന് അറിയിച്ചുവെന്നും ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് പ്രവാസി സംഘടനകൾ. വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പി.വി. മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ, യുഎഇയിലെ ഇന്ത്യൻ എംബസിയും ഇതുവരെ അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.ഉത്തർ പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.