യുദ്ധം വ്യാപിപ്പിച്ച്‌ ഇസ്രയേൽ

Written by Taniniram Desk

Published on:

ടെൽ അവീവ്‌ : ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണത്തിലൂടെ ഹമാസ്‌ ഉപമേധാവി സാലിഹ്‌ അറോറിയെ വധിച്ച ഇസ്രയേൽ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന ആശങ്ക ശക്തമാകുന്നു. ഗാസയിലേക്ക്‌ ഇസ്രയേൽ ഒക്ടോബർ ഏഴിന്‌ കടന്നാക്രമണം ആരംഭിച്ചതുമുതൽ മധ്യപൗരസ്ത്യദേശമാകെ സംഘർഷമേഖലയാകുമെന്ന ഭീതി ഉണ്ടായിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനായി മേഖലയിലെ മറ്റു രാജ്യങ്ങളിൽ കടന്നുകയറി ആക്രമിക്കാൻ മടിക്കില്ലെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്‌.

ഹമാസ്‌ നേതാക്കളെ വധിക്കാൻ വിവിധ രാജ്യങ്ങളിൽ ഇസ്രയേൽ ചാരസംഘടന മൊസ്സാദ്‌ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്‌. മൊസ്സാദ്‌ ബന്ധമുള്ള 33 പേരെ തുർക്കിയ കഴിഞ്ഞദിവസം അറസ്റ്റ്‌ ചെയ്തിരുന്നു. ചൊവ്വ രാത്രിയാണ്‌ ഇസ്രയേൽ ബെയ്‌റൂട്ടിൽ ഡ്രോൺ ആക്രമണം നടത്തിയത്‌. അറോറിയടക്കം ആറുപേർ കൊല്ലപ്പെട്ടു. ലബനനിലെ സായുധസംഘം ഹിസ്‌ബുള്ളയുമായി വടക്കൻ അതിർത്തിയിൽ ഏറ്റുമുട്ടൽ ശക്തമായി തുടരവെയാണ്‌ ആക്രമണം. ശക്തമായി തിരിച്ചടിക്കുമെന്ന്‌ ഹിസ്‌ബുള്ള പ്രഖ്യാപിച്ചു. ഇരുവശവും സംയമനം പാലിക്കണമെന്ന്‌ ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഏത്‌ സാഹചര്യവും നേരിടാൻ സജ്ജമാണെന്ന്‌ ഇസ്രയേൽ സൈനിക വക്താവ്‌ ഡാനിയൽ ഹഗാരി പറഞ്ഞു. ലബനനെ യുദ്ധത്തിലേക്ക്‌ വലിച്ചിഴയ്ക്കാനാണ്‌ ഇസ്രയേൽ ശ്രമിക്കുന്നതെന്ന്‌ ലബനൻ പ്രധാനമന്ത്രി നജീബ്‌ മികാതി പറഞ്ഞു.

ബെയ്‌റൂട്ടിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ നേരിട്ട്‌ ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഹമാസ്‌ നേതാവിനെ വധിക്കാൻ ‘സർജിക്കൽ സ്‌ട്രൈക്ക്‌’ നടത്തിയ സൈന്യത്തിനെ മന്ത്രിമാരടക്കം അനുമോദിച്ചിട്ടുണ്ട്‌. അതിനിടെ, ഹിസ്‌ബുള്ളയെ സഹായിക്കുന്നെന്ന്‌ അമേരിക്ക ആരോപിക്കുന്ന ഇറാനിൽ ഇരട്ട സ്‌ഫോടനമുണ്ടായതും യുദ്ധം വ്യാപിക്കുകയാണെന്ന ഭീതി പടർത്തിയിട്ടുണ്ട്‌. ചെങ്കടലിൽ ഇസ്രയേൽബന്ധമുള്ള രണ്ടു കപ്പലിലേക്കുകൂടി ഹൂതികൾ ആക്രമണം നടത്തി. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ശനിയാഴ്ച തുർക്കിയ സന്ദർശിക്കും.

Related News

Related News

Leave a Comment