ചെന്നൈ: സിനിമാ റിവ്യൂകൾ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി തമിഴ് നിർമാതാക്കളുടെ സംഘടന. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകൾ അനുവദിക്കരുത്. ഇക്കാര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമകളെ നശിപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണ് റിവ്യൂവര്‍മാര്‍ നടത്തുന്നതെന്നും തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍. വേട്ടയ്യന്‍, കങ്കുവ, ഇന്ത്യന്‍ – 2 സിനിമകള്‍ ഉദാഹരണമാണെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു. തമിഴ്നാട്ടില്‍ സമീപകാലത്ത് റിലീസ് ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യന്‍, കമല്‍ഹാസന്റെ ഇന്ത്യന്‍ – 2 തുടങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമകള്‍ പ്രതീക്ഷിച്ച കളക്ഷനുകള്‍ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയില്‍ തന്നെ നെഗറ്റീവ് റിവ്യൂകള്‍ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിര്‍മാതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.
തീയേറ്ററുകള്‍ക്കുള്ളില്‍ വന്ന് യൂട്യൂബര്‍മാര്‍ റിവ്യൂ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.