തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം സത്രമാകുന്നു; ആർക്കും എന്തും ചെയ്യാം

Written by Taniniram Desk

Published on:

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാവിഭാഗം കുത്തഴിഞ്ഞ നിലയില്‍. ഡ്യൂട്ടിക്കിടയില്‍ ഉറക്കം തുടങ്ങി ഫോട്ടോഷൂട്ടിന് വരെ സെക്യൂരിറ്റി ഓഫീസ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാനോ നടപടിയെടുക്കാനോ ആരുമില്ലാത്ത സ്ഥിതിവിശേഷമാണ് സുരക്ഷാവിഭാഗത്തിലുള്ളതെന്നാണ് ആക്ഷേപം.

ഡ്യൂട്ടിക്കിടയില്‍ സുരക്ഷാ ജീവനക്കാരന്റെ ഉറക്കം ചര്‍ച്ചയാവുകയാണ്. താത്കാലിക ട്രാഫിക് വാര്‍ഡന്‍ തസ്തികയില്‍ നിയമിതനായ വ്യക്തിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ആശുപത്രിക്ക് മുന്നില്‍ രണ്ട് കസേര എടുത്തിട്ട് സുഖമായി ഉറങ്ങുന്നതാണ് ചിത്രം. കഴിഞ്ഞ 3ന് രാത്രി 11.30 നാണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പുറത്ത് വന്നതോടെ സുരക്ഷാവിഭാഗത്തിന്റെ പ്രവര്‍ത്തനം ചോദ്യചിഹ്നമായിരിക്കുകയാണ്. ഇയാള്‍ ചിലപ്പോള്‍ ട്രാഫിക് വാര്‍ഡന്റെ വേഷത്തിലും മറ്റ് ചില സമയങ്ങളില്‍ സെക്യൂരിറ്റിയുടെ കാക്കി യൂണിഫോം ധരിച്ച് സെക്യൂരിറ്റി ഓഫീസ് ഡ്യൂട്ടി നോക്കുന്നതായും പറയുന്നു.

എങ്ങനെയാണ് ഒരു വ്യക്തി രണ്ട് യൂണിഫോം ധരിച്ച് രണ്ട് രീതിയില്‍ ഡ്യൂട്ടി നോക്കുന്നതെന്നത് ചോദ്യമുയരുകയാണ്. സെക്യൂരിറ്റി ഓഫീസറുടെ അറിവോടെയാണ് ഇത്തരം പ്രവൃത്തികളെന്നും പ്രചരിക്കുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ സെക്യൂരിറ്റി ഓഫീസിനുള്ളില്‍ കയറിയിരുന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതും ആക്ഷേപത്തിന് വഴിയൊരുക്കി. മെഡിക്കല്‍ കോളജ് എംപ്ലോയ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അംഗമാണ് ഇയാള്‍. പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതുമായുള്ള സമരത്തിന് പിന്തുണ നല്‍കുന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്.

രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സഹായിയായി മാറേണ്ടയിടമാണ് സെക്യൂരിറ്റി ഓഫീസ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവിധ ആവശ്യത്തിനായി സെക്യൂരിറ്റി ഓഫീസിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ സെക്യൂരിറ്റി ജീവനക്കാരെ തെരഞ്ഞ് കണ്ടുപിടിക്കേണ്ട സ്ഥിതിവിശേഷമാണ്. താത്കാലിക സെക്യൂരിറ്റി ജീവനക്കാരാണ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. മുമ്പ് സാര്‍ജന്റുമാരാണ് ഓഫീസ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സെക്യൂരിറ്റി ഓഫീസറുടെ പരിഷ്‌കരണ നടപടിയില്‍ സാര്‍ജന്റുമാരെ പുറം ഡ്യൂട്ടിയിലേക്ക് മാറ്റി പകരം സിപിഎം പാര്‍ട്ടി സ്വാധീനത്തിലുള്ള താത്കാലിക ജീവനക്കാരെ ഓഫീസ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു. സാര്‍ജന്റുമാര്‍ പുറത്തായതോടെ ഡ്രൈവര്‍മാര്‍ വരെ സെക്യൂരിറ്റി ഓഫീസില്‍ കയറിയിറങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.

Related News

Related News

Leave a Comment