പാറ്റ്‌ന: ഹിന്ദി ഭാഷയെ അധിക്ഷേപിച്ച് വിവാദ പ്രസ്താവന നടത്തിയ ഡിഎംകെ എംപി ദയാനിധി മാരൻ 15 ദിവസത്തിനകം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബീഹാറിലെ കോണ്‍ഗ്രസ് നേതാവ് ചന്ദ്രിക യാദവ് നോട്ടീസയച്ചു. ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ഹിന്ദി മാത്രം പഠിച്ചവര്‍ തമിഴ്‌നാട്ടില്‍ വന്ന് കെട്ടിടങ്ങൾ പണിയുകയും ടോയ്‌ലറ്റ് വൃത്തിയാക്കുകയുമാണെന്ന ദയാനിധി മാരന്റെ പ്രസ്താവനയാണ് വിവാദമായത്. മാരന്‍ 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ചന്ദ്രിക യാദവ് അറിയിച്ചു.
താന്‍ വ്യക്തിപരമായാണ് നോട്ടീസ് അയച്ചതെന്നും ഇതില്‍ ബീഹാറിലെ കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും മുന്‍നിയമസഭാംഗം കൂടിയായ യാദവ് പറഞ്ഞു. ‘‘ഞാന്‍ ഡിഎംകെ പാര്‍ട്ടിക്കെതിരായോ കോണ്‍ഗ്രസ് നേതാവായോ അല്ല പരാതി നല്‍കിയത്. മാരന്റെ പരാമര്‍ശം ബീഹാറുകാരുടെ ആത്മാഭിമാനത്തിന് നേരെയുള്ള ആക്രമണമാണെന്ന് എനിക്ക് തോന്നി. വിവിധ സംസ്ഥാനങ്ങളുടെ വികസനത്തില്‍ അവര്‍ അമൂല്യമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്,’’ ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ അഭിമുഖത്തില്‍ യാദവ് പറഞ്ഞു.