പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം…

Written by Taniniram Desk

Published on:

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

തിരുവനന്തപുരം: തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതൽ പ്രാബല്യത്തിൽ. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്‌ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് ഈടാക്കാൻ കഴിയൂ. ജനുവരി ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്ക് മേലാണ് ഇത് പ്രാബല്യത്തിൽ വരിക. നിലവിൽ ജനങ്ങൾ എടുത്തിരിക്കുന്ന വായ്പകൾക്ക് ഇത് ജൂണിനകം ബാധകമാകും. എന്നാൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇത് ബാധകമല്ല.

സാധാരണയായി വായ്പാ തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിന് മേലാണ് പിഴപ്പലിശ ചുമത്തുന്നത്. ഇതോടെ തിരിച്ചടവ് ബാധ്യത വൻ തോതിൽ ഉയരുന്നു. മാത്രവുമല്ല പല ധനകാര്യസ്ഥാപനങ്ങളിലും ഇത് വിവിധ തരത്തിലാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിൽ ബാങ്കും ഉപയോക്താക്കളും തമ്മിൽ ഉടലെടുത്ത തർക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്.

ഈ സാഹചര്യത്തിലാണ് പലിശയ്‌ക്ക് മേൽ ചുമത്തുന്ന പിഴപ്പലിശയ്‌ക്ക് പകരം ന്യായമായ പിഴത്തുക മാത്രം ചുമത്താൻ ആർബിഐ ഉത്തരവിട്ടത്. ഇതിന്മേൽ പലിശയീടാക്കാനും പാടുകയില്ല. ഇതുവഴി തിരിച്ചടവ് തുക ഭീമമായി വർദ്ധിക്കുന്നത് തടയാനാകും. വായ്പകളുടെ പലിശയിലേക്ക് അധിക ചാർജ്ജ് ലയിപ്പിക്കാനും ഇനി സാധിക്കില്ല. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം റിസർവ്വ് ബാങ്ക് കൈക്കൊണ്ടത്.

തിരിച്ചടവ് മുടങ്ങുമ്പോൾ ഈടാക്കുന്ന തുകയെ ഒരു വരുമാന മാർഗമായി ബാങ്കുകൾ കാണാതിരിക്കാനാണ് ഇത്തരമൊരു നടപടിയുണ്ടായത്. വായ്പാ കരാർ പാലിക്കുന്നതിനും തിരിച്ചടവിൽ അച്ചടക്കം സ്വീകരിക്കുന്നതിനും പിഴ ഈടാക്കാമെന്നാണ് ആർബിഐയുടെ നിർദ്ദേശം. അതേസമയം പിഴത്തുക എത്രവേണമെന്ന് ബാങ്കുകൾക്ക് തീരുമാനിക്കാം.

Leave a Comment