കൊച്ചി വൈഗ കൊലക്കേസ് വിധി ഉടൻ

Written by Taniniram Desk

Published on:

കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി ബുധനാഴ്ച.കുട്ടിയുടെ അച്ഛന്‍ സനു മോഹനാണ് കേസില്‍ പ്രതി.ശീതള പാനീയത്തില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി മകളെ മുട്ടാര്‍ പുഴയിലെറിഞ്ഞ് കൊന്നെന്നാണ് കേസ്.പ്രതിയക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചുമത്തിയിട്ടുണ്ട്. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറയുന്നത്. 11 മണിയോടുകൂടി വിധി പറയും. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമർപ്പിച്ചിരിക്കുന്നത്.

2021 മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. 11കാരിയായ വൈഗയെ കളമശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈഗയെ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയുമായിരുന്നു പ്രതി ചെയ്തത്.

പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും, ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. വിചാരണ വേളയില്‍ കോടതിയില്‍ വെച്ച് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് വൈഗ മരിച്ചതെന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍.

അതെസമയം കേസിൽ വധശിക്ഷയോ, ജീവിതാവസാനം വരെ തടവോ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങല്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുക.

Leave a Comment