തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വച്ച് ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു . നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർ മഹേഷ് അടക്കമാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് ബിജെപി – ആർഎസ്എസ് പ്രവർത്തകരായ മഹേഷ്, കൃഷ്‌ണ കുമാർ, ഹരി കുമാർ, സൂരജ്, അനൂപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ഈ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.
അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധി എത്തിയത്. പരിപാടിയിൽ പ്രസംഗിച്ച ശേഷം മടങ്ങിയ അദ്ദേഹം പ്രസംഗത്തിൽ പ്രകോപനപരമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. രാജ്യത്തെ ബാധിച്ച കാൻസറാണ് ആർഎസ്എസ് എന്നായിരുന്നു തുഷാർ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്. ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും എന്നാൽ തന്നെ തടഞ്ഞവർക്കെതിരെ നിയമനടപടിക്കില്ലെന്നും തുഷാർ ഗാന്ധി വ്യക്തമാക്കിയിരുന്നു.
എന്നാൽ തലച്ചോറും നാവും അര്‍ബൻ നക്സലുകൾക്കും രാജ്യദ്രോഹികൾക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ ശ്രമം രാജ്യത്തെ താഴ്‌ത്തി കെട്ടാനാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് വിമർശിച്ചത്. നെയ്യാറ്റിൻകരയിൽ പരിപാടി സംഘടിപ്പിച്ച ഗാന്ധി മിത്ര മണ്ഡലത്തെ പേപ്പര്‍ സംഘടനയെന്നും അദ്ദേഹം ആക്ഷേപിച്ചിരുന്നു.