കൊച്ചി : കളമശേരിയിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നൽ പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവാണ് സർക്കാർ പോളിടെക്‌നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും പിടിച്ചെടുത്തത് . സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ രണ്ട് എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
കേരളത്തെ നടുക്കി കോളജ് ഹോസ്റ്റലിലെ ഇതാദ്യമായാണ് ഇത്രയും കഞ്ചാവ് പിടികൂടുന്നത്. ഇന്നലെ രാത്രിയാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.