യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം ; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, തലസ്ഥാന നഗരം യുദ്ധക്കളമായി, വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി, രാഹുൽ മാങ്കൂട്ടത്തിന് പൊലീസ് മർദ്ദനം.

Written by Taniniram Desk

Updated on:

തിരുവനന്തപുരം: നവകേരള സദസ്സുമായി ബന്ധപെട്ട് കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടായ പോലീസ് – സിപിഎം അതിക്രമത്തിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസുകാരും സമരക്കാരും നേർക്കുനേർ ഏറ്റുമുട്ടി. സെക്രട്ടേറിയേറ്റും പരിസരവും അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. ഡിസിസി ഓഫീസിനു മുന്നിലും സംഘർഷം നടന്നു.

എന്നാൽ ഇത് കൂടാതെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും പ്രതിഷേധം നടന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിനു സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ സെക്രട്ടേറിയേറ്റിനു മുന്നിൽ എത്തി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രവർത്തകരും പോലീസും ഉന്തും തള്ളും ആരംഭിച്ചത്. ഇതിനിടെ വനിതാ പ്രവർത്തകയെ ബലം പ്രയോഗിച്ചു നീക്കിയപ്പോൾ അവരുടെ വസ്ത്രം കീറിയത് രംഗം കൂടുതൽ വഷളാക്കി.

പ്രകോപിതരായ യൂത്ത് കോൺഗ്രസ്സുകാർ കയ്യിലിരുന്ന കമ്പും മറ്റും കൊണ്ട് പോലീസിനെതിരെ അക്രമം അഴിച്ചുവിട്ടു. തുടർന്ന് യുദ്ധ സമാനമായ അന്തരീക്ഷം ആയിരുന്നു സെക്രട്ടേറിയേറ്റിനു മുന്നിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു.

നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതിനും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും നേതാക്കൾക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്സെടുത്തു. പിരിഞ്ഞുപോയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി സി സി ഓഫീസിനു മുന്നിൽ സംഘടിച്ചു. ഇതിനിടെ ഇതുവഴി കടന്നുവന്ന പിങ്ക് പോലീസിന്റെ വാഹനം തടഞ്ഞിട്ടത് കൂടുതൽ സംഘർഷത്തിന് ഇടയാക്കി. സിറ്റി പോലീസ് കമ്മിഷണർ നാഗരാജ് ഉൾപ്പെടെയുള്ളവർ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.

Related News

Related News

Leave a Comment