ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം 93,000-ത്തിലധികം പേരാണ് ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ നാലുദിവസങ്ങളിലായി 25,000-ത്തോളം പേര്‍ സ്‌പോട്ട് ബുക്കിങ് നടത്തിയിരുന്നു. തിരക്ക് വര്‍ധിക്കുന്നതിനാല്‍ മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം നിജപ്പെടുത്തും.
പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ നടപ്പന്തൽ നിറഞ്ഞുകവിഞ്ഞ് ക്യൂ മരക്കൂട്ടത്തിനടുത്തേക്ക് നീണ്ടിരുന്നു.
മല കയറി കൂടുതൽ പേർ എത്തിക്കൊണ്ടിരുന്നതിനാൽ നിന്നുതിരിയാൻ ഇടമില്ലാതെയായി. നടപ്പന്തലിലെ ബാരിക്കേഡിനുള്ളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഞെരുങ്ങി നിൽക്കേണ്ടിവന്നു. ഹരിവരാസനം പാടി നട അടച്ചതോടെ ഭക്തർക്ക് ചലിക്കാനാവാത്ത സ്ഥിതിയായി.