ന്യൂഡൽഹി: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി മോദി സർക്കാർ രാജ്യത്ത് ചരിത്രം കുറിക്കുമെന്ന് സർവേ ഫലം. കോൺഗ്രസിന്റെ തകർച്ച തുടരും. 2024 ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇൻഡി സഖ്യം രാജ്യത്ത് അപ്രസക്തമാകുമെന്നും ടൈംസ് നൗ ഇടിജി സർവേ ഫലം വ്യക്തമാക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 328 സീറ്റുകൾ വരെ ഒറ്റയ്ക്ക് നേടും. ഇൻഡി സഖ്യത്തിന് പരമാവധി 163 സീറ്റുകൾ വരെയാകും ലഭിക്കുക. കോൺഗ്രസിന് 52 മുതൽ 72 വരെ സീറ്റുകൾ മാത്രമാകും ലഭിക്കുകയെന്നും സർവേ ഫലം പറയുന്നു.
എൻഡിഎ സഖ്യത്തിനെതിരെ 18 പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡി സഖ്യത്തിന് മോദി സർക്കാരിനെതിരെ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ല. എൻഡിഎ മുന്നണിക്ക് പരമാവധി 350 സീറ്റുകളും ടൈംസ് നൗ ഇടിജി സർവേ ഫലം പ്രവചിക്കുന്നു.
ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ മേധാവിത്വം തുടരും. ഹിന്ദി ഹൃദയഭൂമിയിൽ അടുത്തയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം ബിജെപിയുടെ സാദ്ധ്യതകൾ കൂടുതൽ ശക്തമാക്കും. പ്രധാനമന്ത്രിയായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്ര മോദിയെ തന്നെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായും ടൈംസ് നൗ ഇടിജി സർവേ ഫലം വ്യക്തമാക്കുന്നു.