ജിദ്ദ വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. ഡിസംബർ 22 വരെയാണ് മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ടീമുകളാണ് ക്ലബ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. സൗദി കായിക മന്ത്രാലയവും ഫിഫയും വിപുലമായ ഒരുക്കങ്ങളാണ് ലോകകപ്പ് ഫുട്ബോളിന് വേണ്ടി പൂർത്തിയാക്കിയിരിക്കുന്നത്.
ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജിദ്ദയിൽ വെച്ചാണ് നടന്നത്. സൗദി റോഷൻ ലീഗ് ചാമ്പ്യന്മാരായ അൽ-ഇത്തിഹാദ്, യു.കെയിലെ മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ, ഈജിപ്തിലെ അൽ-അഹ്ലി, മെക്സികൊയിലെ ലിയോൺ, ബ്രസീലിലെ ഫ്ലുമിനെൻസ്, ന്യൂസിലൻഡിലെ ഓക്ക്ലൻഡ് സിറ്റി എന്നീ ടീമുകളാണ് മത്സരിക്കാൻ യോഗ്യത നേടിയത്. ആദ്യ മത്സരം അൽ-ഇത്തിഹാദും ഓക്ലൻഡ് സിറ്റിയും തമ്മിലാണ്.
ഡിസംബർ 22- നാണ് ഫൈനൽ മത്സരം. സൗദി അറേബ്യ ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന് വേദിയാകുന്നത്. നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ക്ലബ് ലോകകപ്പ് മത്സരമാണിത്. 2025-ൽ പുതിയ സംവിധാനത്തോടെ അമേരിക്ക ആതിഥേയത്വം വഹിക്കും.