പഴകിയ ഭക്ഷണം, ഗുരുവായൂരിൽ ലോക്കൽ സെക്രട്ടറിയുടെ ഹോട്ടൽ അടച്ചു പൂട്ടാൻ നഗര സഭ നോട്ടീസ് നൽകി

Written by Taniniram1

Published on:

ഗുരുവായൂർ : സി പി എം ലോക്കൽ സെക്രട്ടറി കെ ആർ സൂരജിൻ്റെ ഹോട്ടൽ അടച്ചു പൂട്ടാൻ ഒടുവിൽ നഗരസഭ നോട്ടീസ് നൽകി. കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ടേസ്റ്റ് പാലസ് എന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് ചെന്ന നഗര സഭ ആരോഗ്യ വിഭാഗം ഉദ്യോസ്ഥരെ തടഞ്ഞു വെക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ ഒരു സ്ഥലത്തും ഇത്ര വൃത്തി
ഹീനമായ രീതിൽ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടാകില്ല എന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറയുന്നത് നേരത്തെ ഈ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് നഗര സഭ പിഴ അടക്കാൻ നിർദേശിച്ചിരുന്നു.

എന്നാൽ ഭരണത്തിൽ സുഖ ശീതളിമയിൽ അഭിരമിക്കുന്ന ലോക്കൽ നേതാവ് പിഴ അടക്കാൻ തയ്യാറായില്ല. ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെയും, ജില്ലയിലെ ഒരു മുൻ മന്ത്രിയുടെയും തണലിൽ വിലസുന്ന നേതാവ് നഗരസഭ നിർദേശത്തിന് പുല്ലുവിലയാണ് നൽകിയത്. എന്നാൽ ഇത്തവണ നേതാവിന് പിഴച്ചു. ഹോട്ടലിൽ നിന്നും പാർസൽ ആയി വാങ്ങിയ ഭക്ഷണത്തിൽ യുവതിക്ക് ഇറച്ചിയുടെ കൂടെ തൂവലും ലഭിച്ചപ്പോഴാണ് അവർ നഗരസഭയിൽ പരാതിയുമായി എത്തിയത്..ഇതിനെ തുടർന്നാണ് നഗര സഭ ആരോഗ്യ വിഭാഗം പരിശോധനക്ക് എത്തിയത്. മുകളിലെ മുറിയിലെ ഫ്രീസറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന 65 കിലോയോളം ചിക്കൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ഫ്രീസറിലെ വെള്ളത്തിലാണ് ചിക്കൻ സൂക്ഷിച്ചിരുന്നത് ഇവ താഴെയിറക്കാൻ ശ്രമിച്ച സാനിറ്റേഷൻ വർക്കർമാരായ കെ.എ. പ്രീത, പി.കെ. നജ്‌മ എന്നിവരെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു. ഏറെ നേരത്തെ ബഹളത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. റിപ്പോർട്ട് എഴുതി പഴകിയ ഇറച്ചി കൊണ്ടുപോകാൻ ശ്രമിച്ച ഇൻസ്പെക്ടർമാരായ കെ.ബി. സുബിൻ, എം.ഡി റിജേഷ് എന്നിവരെയും ഹോട്ടൽ ജീവനക്കാർ തടഞ്ഞുവെച്ചു.

ഇന്ന് രാവിലെ വാങ്ങിയ ചിക്കനാണിതെന്നും കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഹോട്ടലുടമ അറിയിച്ചു. ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെത്തുടർന്ന് സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിന്റെയും നഗരസഭ ചെയർമാൻ എം. കൃഷ്ണദാസിൻ്റെയും നിർദ്ദേശപ്രകാരം 250 ഗ്രാം ചിക്കൻ മാത്രം പരിശോധനക്കെടുത്തു. സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുമതിയും നൽകി. സംഭവം വിവാദമായതോടെ നടപടി എടുക്കാൻ നഗരസഭ നിർബന്ധിതരായി. തിരെഞ്ഞെടുപ്പ്സമയത്ത് അനാവശ്യ വിവാദം ഉണ്ടാകുന്നത്പാർട്ടിയിലെ ഉന്നത തലത്തിലും ചർച്ചയായി . ഇതോടെ ഹോട്ടൽ അടച്ചു പൂട്ടാൻ നഗര സഭ നോട്ടീസ്‌ നൽകി. ഇടതു യൂണിയനിൽ പെട്ട ഉദ്യോഗസ്ഥരെ തടഞ്ഞ നേതാവിന്റെ സഹോദരനും ജീവനക്കാർക്കുമെതിരെ ടെമ്പിൾ പോലീസിൽ പരാതി നൽകാനും ധാരണയായി.

Related News

Related News

Leave a Comment