അടൂർ അപകടം; ഹാഷിമിന്റെ മൃതദേഹം ഖബറടക്കി, അനുജയുടെ സംസ്കാരം ഇന്ന്

Written by Taniniram Desk

Published on:

അടൂര്‍ (Adoor) : കെ.പി റോഡില്‍ പട്ടാഴിമുക്കില്‍ കാർ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മരിച്ച കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38) (Anuja), സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം (31) (Hashim) എന്നിവരുടെ ഫോണുകൾ സൈബർ സംഘം പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഹാഷിമിന്റെ രണ്ടുഫോണും അനുജയുടെ ഒരുഫോണുമാണ് പരിശോധിക്കുന്നത്. ഒരുവർഷത്തെ വിവരങ്ങൾ വീണ്ടെടുക്കാനാണ് നീക്കം.

തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും ആറുമാസത്തിലേറെയായി അടുപ്പത്തിലായിരുന്നു. അനുജയ്ക്ക് ഭർത്താവും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ട്. കായംകുളം സ്വദേശിയായ ഭര്‍ത്താവിന് ബിസിനസാണ്. ഹാഷിം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യയും കുഞ്ഞും മലപ്പുറത്താണ്. ഏറെ നാളായി സ്വന്തം കാറിലാണ് അനുജ സ്‌കൂളില്‍ വന്നിരുന്നത്. വിനോദയാത്രക്ക് പോകാനും സ്കൂളിലേക്ക് കാറിലാണ് എത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമരണം നടന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ തന്നെ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിൽ ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഖബറടക്കി. അനുജയുടെ സംസ്കാരം മറ്റപ്പള്ളിയിലെ വീട്ടുവളപ്പിൽ ഇന്ന് രാവിലെ 11 മണിക്ക് നടക്കും.

Leave a Comment