സർക്കാർ ബില്ലുകളുടെ അവഗണന : 22ന് സുപ്രീം കോടതിയിൽ നിർണ്ണായകം

Written by Taniniram1

Published on:

തിരുവനന്തപുരം : നിയമസഭ പാസ്സാക്കിയ ബില്ലുകൾ അംഗീകരിക്കാതെ രാഷ്ട്രപതി ഭവൻ തടഞ്ഞുവെക്കുന്നതിന്റെ
നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയുടെ
തീരുമാനങ്ങൾ ജുഡീഷ്യൽ പരിഗണനയിൽ കൊണ്ടുവരുന്നതിന്റെ സാധ്യതയെ കുറിച്ചുള്ള സംവാദങ്ങൾക്ക്
വഴിതുറക്കുന്നതാണ് സംസ്ഥാന സർക്കാറിന്റെ അസാധാരണ നീക്കം. സർക്കാർ പാസ്സാക്കിയ ബില്ലിന്മേൽ നടപടിയെടുക്കാൻ ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നേരത്തേ നൽകിയ ഹരജി ഈ മാസം 22ന്
പരിഗണിക്കുമ്പോൾ രാഷ്ട്രപതിയുടെ വിഷയവും കൂടി ഉന്നയിക്കാനാണ് ആലോചിക്കുന്നത്.

ഭരണഘടന പ്രകാരം നിയമനിർമാണത്തിന് സംസ്ഥാനത്തിന് അധികാരം നൽകുന്ന സ്റ്റേറ്റ് പട്ടികയുടെ പരിധിയിൽ വരുന്ന ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയക്കാൻ പാടില്ലായിരുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ വാദിക്കും. രാഷ്ട്രപതിയുടെ മുൻകൂർ അംഗീകാരം ആവശ്യമായ പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്നതല്ല നിലവിൽ തടഞ്ഞുവെച്ചിരിക്കുന്ന ബില്ലുകളെന്നും സംസ്ഥാനം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടും. ബില്ലുകളിൽ നടപടിയെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചതിന്റെ കാരണം അറിയില്ലായിരുന്നുവെന്നും കോടതിയെ അറിയിക്കും. സഭ പാസ്സാക്കി 2023 നവംബറിൽ അംഗീകാരത്തിനായി ഗവർണർ കൈമാറിയ ഏഴ് ബില്ലുകളിൽ കേരള സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ 2022, സർവകലാശാല നിയമഭേദഗതി ബിൽ 2021 എന്നിവ അംഗീകാരം നൽകാതെ രാഷ്ട്രപതി ഭവൻ തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം, കേരള ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. മറ്റ് രണ്ട്സർവകലാശാല നിയമ ഭേദഗതി ബില്ലുകളിലും രാഷ്ട്രപതി ഭവൻ തീരുമാനമെടുത്തിട്ടില്ല.

Leave a Comment