കരുണയുടെ മാതൃകയായി അഞ്ജനയും ആദിത്യനും

Written by Taniniram1

Published on:

അന്തിക്കാട്: ചാക്കിൽ ജീവനുള്ള 4 നായക്കുട്ടികളെ കെട്ടിപ്പൂട്ടി വഴിയിൽ ഉപേക്ഷിച്ചത് കണ്ടു കരുണ തോന്നിയ യുവത്വം മാതൃകയായി. അന്തിക്കാട് സ്വദേശികളായ കാട്ടുങ്ങൽ ജയരാജിന്റെയും നിഷയുടെയും മക്കളായ ആയൂർവേദ വിദ്യാർത്ഥി കെ ജെ അഞ്ജന അന്തിക്കാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ എന്നിവരാണ് നാടിനു മാതൃകയാകുന്ന പ്രവർത്തി ചെയ്തത്. അഞ്ജനയും അനുജൻ ആദിത്യനും കൂടി അന്തിക്കാട് അഞ്ചങ്ങാടി കെ കെ മേനോൻ ഷെഡ് ലിങ്ക് റോഡിന് സമീപത്തെ റോഡ് അരികിൽ ചാക്കിൽ കെട്ടിപ്പൂട്ടിയ നിലയിൽ നായക്കുട്ടികളെ കണ്ടത്. റോഡരികിൽ കിടക്കുന്ന ചാക്ക് അനങ്ങുന്നത് കണ്ടതോടെ ഇവർ വാഹനം നിർത്തി മൊബൈൽ ലൈറ്റിന്റെ പ്രകാശത്തിൽ പരിശോധിച്ചപ്പോഴാണ് നായക്കുട്ടികൾ ചാക്കിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുകയാണെന്ന് മനസ്സിലായത്. പ്രാഥമികമായി അവയുടെ ജീവൻ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ ചാക്കിന്റെ കെട്ടഴിച്ച് വിട്ട ശേഷം ഇരുവരും വീട്ടിലേക്ക് പോന്നു. രാവിലെയും ഉച്ചയ്ക്കും ഈ നായ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം ഈ സഹോദരങ്ങൾ എത്തിച്ചു. ബിസ്കറ്റും പാലും വീട്ടിൽ നിന്നു കൊണ്ടുവന്നാണ് ഇവർക്ക് നൽകിയത്. നിരന്തരം വാഹനങ്ങൾ പാഞ്ഞുകൊണ്ടിരിക്കുന്ന റോഡരികിൽ പിഞ്ചു കുഞ്ഞുങ്ങളായ നായക്കുട്ടികളെ ഉപേക്ഷിക്കാൻ ഇവർക്ക് മനസ്സ് വന്നില്ല. ഒമാനിലുള്ള അച്ഛനോട് വിവരങ്ങൾ പറയുകയും അമ്മയോട് അനുവാദം വാങ്ങുകയും ചെയ്തതിന് ശേഷം ആരോ വഴിയരികിൽ ഉപേക്ഷിച്ച് പോയ നായ്കുട്ടികളെ ഈ സഹോദരങ്ങൾ അവരുടെ സ്വന്തം വീട്ടിൽ എത്തിച്ചത്. നായ് കുട്ടികൾ സുഖം പ്രാപിച്ചു വരുന്നു.

Leave a Comment