തൃശൂർ : സംസ്ഥാന ഭാഗ്യക്കുറി മേഖല വൻ വ്യാപാരികൾ കൈയ്യടക്കിയതിനാൽ ചെറിയ കച്ചവടക്കാർക്ക് വിൽപ്പന നടക്കാത്ത അവസ്ഥയാണെന്ന് കേരള ലോട്ടറി ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐ എൻ ടി യു സി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മൂലം വലിയ തോതിൽ ടിക്കറ്റുകൾ കൈക്കലാക്കി നിയമങ്ങൾ ലംഘിച്ചുള്ള വൻ വ്യാപാരികളുടെ കച്ചവട രീതികൾക്കെതിരെ ലോട്ടറി വകുപ്പ് നടപടികൾ എടുക്കുന്നില്ലെന്നും പ്രതിദിനം ലോട്ടറിയിൽ നിന്നുള്ള വിഹിതമായി മുപ്പത്തിമൂന്ന് ലക്ഷത്തോളം രൂപ ലഭിക്കേണ്ട ഭാഗ്യക്കുറി തൊഴിലാളി ക്ഷേമനിധി ബോർഡിന് ഇത് നൽകാത്തതിനാൽ തൊഴിലാളികളുടെ പെൻഷൻ ഉൾപ്പടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത അവസ്ഥയാണെന്നും യോഗം ആരോപിച്ചു.
സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെ മാർച്ച് 5 ന് എല്ലാ ജില്ലകളിലും സമരം നടത്താനും, കേരള സർക്കാരിൻ്റെ ഭാഗ്യക്കുറിയെ തകർക്കുന്ന നിലപാടുകൾക്കെതിരെ യൂണിയൻ്റെ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ മാർച്ച് അവസാന വാരം പാലക്കാട് സംസ്ഥാന ക്യാമ്പ് നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിണ്ടൻ്റ് തോമസ് കല്ലാടൻ അദ്ധ്യക്ഷത വഹിച്ചു. ലെജിവ് വിജയൻ ,പി.ആർ. സജീവ് ജെയിംസ്, സന്തോഷ് കുമാർ സെൻ, ഫിലിപ്പ് ജേക്കബ്ബ്, രാധകൃഷ്ണൻ പാർളിക്കാട്കെ, ജി ഹരിദാസ്, ശിവരാമകൃഷ്ണൻ, പ്രേംജിത്ത് പൂച്ചാലി, സുബൈർ വയനാട്, പ്രഭാകരൻ, മധു, രേഖ എന്നിവർ പ്രസംഗിച്ചു.