വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; പ്രധാന കേസും ക്രൈംബ്രാഞ്ചിന്

Written by Taniniram1

Published on:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്(Youth Congress) വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായി. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷൻ ഉൾപ്പെടെ ഏഴുപേരാണ് കേസിലെ പ്രതികൾ. മുഖ്യകണ്ണികൾ പിടിയിലായതിന് പിന്നാലെയാണ് സർക്കാർ നീക്കം. പ്രോസിക്യൂഷൻ നിയമോപദേശം ഉണ്ടായിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാത്തത് വിവാദമായിരുന്നു. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡിഐജി വി ജയനാഥിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് സംഘത്തലവൻ.
വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യകണ്ണി എം ജെ രഞ്ജു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിലെ മുഖ്യകണ്ണിയാണ് രഞ്ജു. രഞ്ജുവിൻ്റെ കൂട്ടാളികളായ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ്, വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് രഞ്ജുവിൻ്റെ കൂട്ടാളികൾ. കേസിലെ മറ്റൊരു പ്രതിയായ ജയ്സൺ മുകളേലും നേരത്തെ കീഴടങ്ങിയിരുന്നു. സിആർ കാർഡ് ആപ്പ് നിർമ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്‌സൺ.

Leave a Comment