നിമഞ്ജനം ചെയ്യാതെ അഴീക്കോട്‌ മാഷിൻ്റെ ചിതാഭസ്മം “കുടുക്കയിലാക്കി വെക്കാൻ അഴീക്കോട്‌ മാഷ് ഭൂതമൊന്നുമല്ല. “എഴുത്തുകാരൻ വിജേഷ് എടക്കുന്നി

Written by Taniniram1

Published on:

അതിഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട്‌ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പന്ത്രണ്ട് വര്‍ഷമാകുന്നു. 2012 ജനുവരി 24-നാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറഞ്ഞത്. പന്ത്രണ്ടു വർഷത്തിനിപ്പുറവും അദ്ദേഹത്തിൻ്റെ ചിതാഭസ്മം സാഹിത്യ അക്കാദമി ഏറ്റെടുത്ത തൃശ്ശൂരിലെ ഇരവിമംഗലത്തെ വീട്ടിലെ അലമാരയിൽ ഇന്നും മോക്ഷം കാത്ത് കിടക്കുന്നു.

“ഒരു മനുഷ്യൻ മരിച്ചാൽ സ്വാഭാവികമായും മണ്ണിനോ അല്ലെങ്കിൽ അഗ്നിക്കോ വിട്ടുകൊടുക്കേണ്ടതുണ്ട്. അഗ്നിക്ക് വിട്ടു കൊടുത്താൽ ശരീരത്തിന്റെ അവശിഷ്ടം എന്ന് പറയുന്നത് അസ്ഥിയാണ്. പന്ത്രണ്ടു വർഷക്കാലമായി അതങ്ങനെ വെച്ചിരിക്കുകയാണ്. കേരളീയ പൊതു സമൂഹത്തെ ആറര പതിറ്റാണ്ടുകളായി നിരന്തരമായും സാംസ്കാരികമായും രാഷ്ട്രീയമായും സർഗാത്മകമായും ചലിപ്പിച്ച മനുഷ്യനാണ് അഴീക്കോട് മാഷ്. ഇവിടെ ഭരിച്ച രണ്ട് ഗവൺമെന്റുകളും മാഷിനോട് കാണിച്ച ഈ അവഗണനയ്ക്ക് ഉത്തരവാദികളാണെന്നും എഴുത്തുകാരനും അയനം സാംസ്കാരിക വേദിയുടെ ചെയർമാനുമായ വിജേഷ് എടക്കുന്നി പറഞ്ഞു. പ്രധാനപ്പെട്ട യൂണിവേഴ്സ്റ്റികളുടെ റിസർച്ച് സെൻ്ററാക്കി അഴീക്കോട് സ്മാരകത്തെ പ്രഖ്യാപിക്കണമെന്നും, അങ്ങനെ ചെയ്താൽ കേരളത്തിലെ വലിയൊരു പറ്റം വിദ്ധ്യാർത്ഥി സമൂഹത്തിന് മാഷ് സൂക്ഷിച്ചു വച്ച പുസ്തകങ്ങൾ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രഭാഷകൻ, അദ്ധ്യാപകൻ വിമർശകൻ എന്നീനിലകളില്‍ ഏറെ പ്രശസ്തനായിരുന്നു അഴീക്കോട്‌ മാഷ്. മാഷിൻ്റെ വാക്കുകൾ കടലിരമ്പം പോലെ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. മാഷിൻ്റെ അഭാവം മലയാള സാംസ്കാരികരംഗത്ത് നികത്താനാവാത്ത വിടവായി നിലനിൽക്കുന്നു.

എന്നാൽ വില്‍പത്രത്തില്‍ ഒന്നും എഴുതിവച്ചിട്ടില്ലെന്നും, ചിതാഭസ്മം എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാന്‍ ആരുമില്ലെന്നുമുള്ള സത്യാവസ്ഥ എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ അറിയിച്ചു.

Leave a Comment