ഇന്ന് പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നു

Written by Taniniram1

Published on:

തൃപ്രയാർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10 : 15 ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ പ്രവേശിക്കും.വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാകും വന്നിറങ്ങുക. ഗ്രൗണ്ട് മുതൽ തൃപ്രയാർ ക്ഷേത്രം വരെയുള്ള റോഡുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുരക്ഷാപ്രവർത്തനം ശക്തമാക്കി . ഇരുവശത്തും ബാരിക്കേഡ് കെട്ടി. പ്രധാനറോഡിലും ഇടറോഡിലും ഇതര വാഹനങ്ങൾ ഒഴിവാക്കിയുള്ള ട്രയൽ റൺ നടത്തി. പ്രധാനമന്ത്രി ക്ഷേത്രദർശനത്തിനെത്തി പോകുംവരെ ഇതര വാഹനങ്ങൾ ടെംപിൾ റോഡിലേക്ക്പ്രവേശിപ്പിക്കില്ല.10 : 15 മുതൽ 11 : 10 വരെയാണ് മോദി ക്ഷേത്രത്തിലുണ്ടാവുക. രാവിലെ 9 മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ല. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ, മെമ്പർമാരായ മധുസൂദനൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിക്കും. പടിഞ്ഞാറെ നടയിലൂടെ ക്ഷേത്ര മതിലിനകത്ത് പ്രവേശിക്കുന്ന പ്രധാനമന്ത്രി വടക്കേ നടയിൽ ഗോശാല കൃഷ്ണനെ തൊഴും. തുടർന്ന് മീനൂട്ട് കടവിലെത്തി മീനൂട്ട് നടത്തും. തുടർന്ന് വലിയ ബലിക്കല്ല് പ്രദക്ഷിണം വെച്ച് അകത്തേക്ക് പ്രവേശിക്കും. ശ്രീകോവിലിന് മുന്നിലും മുഖമണ്ഡപത്തിലും തൊഴുത ശേഷം തെക്കേ നടയിലൂടെ ഗണപതിയെ വണങ്ങി വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ വണങ്ങും .ക്ഷേത്രം ഓഫീസിന് സമീപം താത്കാലികമായി സജ്ജീകരിച്ച വേദിയിൽ നടക്കുന്ന വേദാർച്ചനയ്ക്കും ഭജനയ്ക്കും സാക്ഷിയാകും. ഏഴ് പേർക്ക് മാത്രമാകും പ്രവേശനാനുമതി നൽകുക. രണ്ട് ക്ഷേത്രം തന്ത്രിമാർ, രണ്ട് മേൽശാന്തിമാർ, തൃക്കോൽശാന്തി, ഊരായ്മക്കാരൻ, ദേവസ്വം മാനേജർ എന്നിവർക്കാണ് നിലവിൽ അനുമതിയുള്ളത്. ചൊവ്വാഴ്ച്ച രാവിലെ മുതൽ ക്ഷേത്രവും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. വെടിവഴിപാട് താത്കാലികമായി നിറുത്തി.

Leave a Comment